ഓട്ടവ : എല്ലാ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഫാർമകെയർ കരാറുകളിൽ ഒപ്പുവെക്കാൻ ഫെഡറൽ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇതോടെ ഫാർമ കെയർ പ്രോഗ്രാം അവസാനിപ്പിക്കുമെന്ന മാസങ്ങളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. പ്രവിശ്യകളുമായുള്ള ഫാർമകെയർ, ദന്ത സംരക്ഷണം, ശിശു സംരക്ഷണ കരാറുകൾ നിലനിർത്തുന്നത് പരിഗണിക്കുമെന്ന് കാർണി പറഞ്ഞു.

ഹെൽത്ത് കാർഡുള്ള ആർക്കും ജനന നിയന്ത്രണ, പ്രമേഹ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ദേശീയ ഫാർമകെയർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലിബറൽ ന്യൂനപക്ഷ ഗവൺമെൻ്റിനെ രണ്ട് വർഷത്തിലേറെയായി അധികാരത്തിൽ നിലനിർത്തിയ എൻഡിപിയുമായുള്ള വിതരണ-വിശ്വാസ കരാറിൻ്റെ പ്രധാന ഭാഗമായിരുന്നു ഈ നിയമനിർമ്മാണം. ലിബറൽ സർക്കാർ പ്രോഗ്രാമിനായി 150 കോടി ഡോളർ ബജറ്റിൽ വകയിരുത്തിയിരുന്നു. പ്രമേഹ മരുന്നുകളും ഗർഭനിരോധന മാർഗ്ഗങ്ങളും സൗജന്യമായി ലഭിക്കുന്ന ദേശീയ ഫാർമകെയർ കരാറിൽ മാനിറ്റോബ, ബ്രിട്ടിഷ് കൊളംബിയ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, യൂകോൺ എന്നീ പ്രവിശ്യകൾ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ പദ്ധതി നടപ്പിലാക്കുന്നതിനായി നീക്കിവച്ച 150 കോടി ഡോളറിൽ 60 ശതമാനത്തിലധികവും ഈ നാല് കരാറുകളിൽ ഉൾപ്പെടുന്നു.