തൃശൂർ : തൃശൂർ അതിരൂപതയുടെ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ആദ്യം തൃശൂരിലെ ബിഷപ്സ് ഹൗസിലെത്തിച്ചു. സംസ്കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം അതിരൂപത മന്ദിരത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്വത്തിൽ നടന്നു. പിന്നീട് പൊതുദർശനത്തിനായി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിലേക്ക് (പുത്തൻപള്ളി) കൊണ്ടുപോയി. ബസിലിക്കയിൽനിന്നുള്ള വിലാപയാത്ര വൈകിട്ട് ആരംഭിക്കും.

സ്വരാജ് റൗണ്ട് ചുറ്റി വിലാപ യാത്ര ലൂർദ് കത്തീഡ്രലിൽ എത്തിച്ചേരും. നാളെ രാവിലെ 9.30 വരെ കത്തീഡ്രലിൽ പൊതുദർശനം. തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടാംഘട്ടം കർദിനാൾ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കും. 10ന് കുർബാന. തുടർന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗം. ഉച്ചയ്ക്ക് ഒന്നോടെ ലൂർദ് കത്തീഡ്രൽ അങ്കണത്തിൽ ഔദ്യോഗിക ബഹുമതികൾ. പിന്നാലേ ഭൗതിക ശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം കോഴിക്കോട് കോട്ടുളിയിലെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിൽ വെച്ച് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി കബറടക്കം നടത്തുകയും ചെയ്യും.
