ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥ യുഎസ് താരിഫുകളുടെ ആഘാതം നേരിടുമ്പോൾ രാജ്യത്തെ ഭവനവിപണി പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് റോയൽ ലെപേജ് റിപ്പോർട്ട്. എന്നാൽ, വർഷാവസാനത്തോടെ വീടുകളുടെ വില കുറയുമെന്നും തുടർന്ന് കനേഡിയൻ ഭവനവിപണി തിരിച്ചുവരവിന്‍റെ പാതയിൽ എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വർധിച്ചു വരുന്ന ലിസ്റ്റിങ്ങുകൾ, പുതുക്കിയ നിരക്ക് കുറയ്ക്കലുകൾ തുടങ്ങിയവ മിക്ക പ്രദേശങ്ങളിലും വീടുകളുടെ വിലയെ സ്വാധീനിക്കുന്നതോടെ കാനഡയുടെ ഭവന വിപണി സന്തുലിതാവസ്ഥയിലേക്ക് മാറുമെന്ന് റോയൽ ലെപേജ് സിഇഒ ഫിൽ സോപ്പർ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർധനയിൽ ദേശീയതലത്തിൽ വീടുകളുടെ ശരാശരി വില വർഷാവസാനത്തോടെ 827,796 ഡോളർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 819,600 ഡോളറായിരുന്നു വീടുകളുടെ വില.

ടൊറൻ്റോ, വൻകൂവർ പോലുള്ള രാജ്യത്തെ ഏറ്റവും വിലയേറിയ വിപണയിൽ 2025 അവസാനം വീടുകളുടെ വില കുറയും. ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വീടുകളുടെ ശരാശരി വില ഏകദേശം 11 ലക്ഷം ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവായിരിക്കുമെന്നും റോയൽ ലെപേജ് റിപ്പോർട്ട് പറയുന്നു. വർഷാവസാനത്തോടെ ഗ്രേറ്റർ വൻകൂവറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവിൽ വീടുകളുടെ വില 12 ലക്ഷം ഡോളറായിരിക്കുമെന്നും റോയൽ ലെപേജ് പ്രവചിക്കുന്നു. അതേസമയം, കെബെക്ക് സിറ്റിയിലാണ് ഏറ്റവും വലിയ വില വർധന ഉണ്ടാകാൻ പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 15% വർധനയിൽ നഗരത്തിലെ വീടുകളുടെ വില 460,690 ഡോളർ ആയിരിക്കും. പക്ഷേ ഇത് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.