വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഫ്രേസർ വാലിയിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ശരത്കാല ദേശാടന സീസൺ ആരംഭിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ മേഖലയിലെ ഒമ്പത് ഫാമുകളിൽ വൈറസ് കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രവിശ്യയിൽ പക്ഷിപ്പനി കണ്ടെത്തുന്നത്. ഈ സീസണിലെ ആദ്യ പകർച്ചവ്യാധി ഒക്ടോബർ 14 ന് അബോട്ട്സ്ഫോർഡിലെ ഒരു ഫാമിൽ കണ്ടെത്തി, മറ്റ് എട്ട് എണ്ണം കഴിഞ്ഞ വ്യാഴാഴ്ച മുതൽ സ്ഥിരീകരിച്ചു. ആറ് കേസുകൾ ചില്ലിവാക്ക് ഏരിയ ഫാമുകളിലാണ്. മൂന്നെണ്ണം അബോട്ട്സ്ഫോർഡിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സമീപ വർഷങ്ങളിൽ പ്രവിശ്യയിൽ 88 ലക്ഷത്തോളം കോഴികളും താറാവുകളും അടക്കമുള്ളവയ്ക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ ഒരു ഒട്ടകപ്പക്ഷി ഫാമിൽ കഴിഞ്ഞ ഡിസംബർ 31 ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒട്ടകപ്പക്ഷികളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതോടെ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുവാൻ ഫെഡറൽ ഏജൻസി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഫാം ഉടമകൾ ഓട്ടപ്പക്ഷികളെ രക്ഷിക്കാൻ പോരാടുകയാണ്. ഒട്ടകപ്പക്ഷികളുടെ വിധി ഇപ്പോൾ കാനഡയിലെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
