വിനിപെഗ്: മാനിറ്റോബയിലെ ആശുപത്രികളിൽ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര. ഈ മാർച്ച് മാസത്തോടെ 128 ഓഫീസർമാരെയാണ് വിവിധ ആശുപത്രികളിലായി വിന്യസിക്കുക. വിനിപെഗ് ഹെൽത്ത് സയൻസസ് സെന്റർ, സെന്റ് ബോണിഫേസ് തുടങ്ങിയ പ്രധാന ആശുപത്രികളിൽ ഇവരുടെ സേവനം ലഭ്യമാകും. ആരോഗ്യ മേഖലയിൽ അക്രമങ്ങൾ തടയാൻ സർക്കാർ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് മന്ത്രി പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പുറമെ, ജീവനക്കാർക്കായി ഒരു പുതിയ ‘സേഫ്റ്റി ആപ്പും’ സർക്കാർ അവതരിപ്പിച്ചു. എന്തെങ്കിലും അപകടമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ ഈ ആപ്പ് വഴി സുരക്ഷാ വിഭാഗത്തെ ഉടൻ വിവരമറിയിക്കാൻ സാധിക്കും. കൂടാതെ, ആശുപത്രി കവാടങ്ങളിൽ സാധനങ്ങൾ സുരക്ഷിതമായി വെക്കാൻ ലോക്കറുകൾ സ്ഥാപിക്കാനും നിരീക്ഷണ ക്യാമറകൾ വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ആശുപത്രികൾ എല്ലാവർക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നും, കാലങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും നഴ്സസ് യൂണിയനും ഡോക്ടർമാരുടെ സംഘടനയും പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികളിലേക്ക് ഈ സുരക്ഷാ സംവിധാനങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
