വിനിപെഗ് : രോഗികളോടും സഹപ്രവർത്തകരോടും മോശമായി പെരുമാറുകയും അവരെ അധിക്ഷേപിക്കുകയും ചെയ്ത വിനിപെഗിലെ നഴ്സിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം. മാനിറ്റോബയിലെ നഴ്സിങ് കോളേജ് (സിആർഎൻഎം) നടത്തിയ അന്വേഷണത്തിൽ നഴ്സിനെതിരെ അത്യന്തം ഗൗരവകരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ജൂനിയർ സ്റ്റാഫുകളെ ‘വിഡ്ഢികൾ’ എന്ന് വിളിക്കുക, രോഗികളെ അപമാനിക്കുക, വംശീയ അധിക്ഷേപം നടത്തുക തുടങ്ങിയവ ഇവർ പതിവാക്കിയിരുന്നുവെന്ന് അന്വേഷണ പാനൽ കണ്ടെത്തി. 2007 മുതൽ സമാനമായ പരാതികൾ ഇവർക്കെതിരെ ഉയർന്നിട്ടുണ്ടെന്നും ഇത് തിരുത്താൻ കോളേജ് നൽകിയ നിരവധി അവസരങ്ങൾ ഇവർ ദുരുപയോഗം ചെയ്തുവെന്നും കോളേജിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഡേവിഡ് സ്വേയ്സ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഇവർ ക്രൂരമായാണ് പെരുമാറിയിരുന്നത്. ഇംഗ്ലീഷ് പരിമിതമായി മാത്രം സംസാരിക്കുന്ന രോഗികളെ അപമാനിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ പരിഹസിക്കുക, വംശീയ പരാമർശങ്ങൾ നടത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് ബാധിച്ച ഭവനരഹിതന് ചികിത്സ നിഷേധിച്ചതായും മാരകമായ വയറുവേദനയുമായി എത്തിയ രോഗിയോട് കയർത്തതായും പരാതികളുണ്ട്. നിലവിൽ സസ്പെൻഷനിലുള്ള ഈ നഴ്സിനെതിരെ പ്രൊഫഷണൽ മിസ്‌കണ്ടക്ട് ചുമത്തി ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കണമെന്നാണ് പാനലിന്റെ ശുപാർശ.
