റെജൈന: സസ്കാച്വാൻ നിയമസഭയുടെ വസന്തകാല സമ്മേളനത്തിന് ഇന്ന് പുനരാരംഭം. ഈ മാസം അവസാനം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വലിയ സാമ്പത്തിക കമ്മി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രീമിയർ സ്കോട്ട് മോയുടെ നേതൃത്വത്തിലുള്ള സസ്കാച്വാൻ പാർട്ടി സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര മേഖലയിലെ അനിശ്ചിതത്വവും വിപണിയിലെ തിരിച്ചടികളുമാണ് വരുമാനത്തിൽ ഇത്തരമൊരു ഇടിവുണ്ടാകാൻ കാരണമെന്നാണ് സർക്കാർ പക്ഷം.
കാനഡയിൽ നിന്നുള്ള കനോല ഉൽപ്പന്നങ്ങൾക്ക് മേൽ ചൈന മുൻപ് ഏർപ്പെടുത്തിയിരുന്ന താരിഫുകളാണ് വരുമാന നഷ്ടത്തിന് പ്രധാന കാരണമായി പ്രീമിയർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഈ നിയന്ത്രണങ്ങൾ ഭൂരിഭാഗവും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് സൃഷ്ടിച്ച സാമ്പത്തിക ആഘാതം ബജറ്റിൽ പ്രതിഫലിക്കും. കൂടാതെ, ലഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകുന്നത് ഉൾപ്പെടെയുള്ള പ്രധാന നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ പ്രവിശ്യ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിലെയും സ്കൂളുകളിലെയും ശോചനീയാവസ്ഥ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷമായ എൻഡിപിയുടെ തീരുമാനം. പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും സർക്കാർ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. സാമ്പത്തിക കമ്മിക്കിടയിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് അവർ വ്യക്തമാക്കി.
