തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടിനിടെ നേമം മണ്ഡലത്തിൽ അഘോരി സന്യാസിയെച്ചൊല്ലി പുതിയ രാഷ്ട്രീയ പോര്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് അഘോരികളെ ഇറക്കിയെന്നാരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി രംഗത്തെത്തിയതോടെയാണ് വിവാദം പുകഞ്ഞത്.
നെടുങ്കാട്ട് നടന്ന ഒരു കുടുംബയോഗത്തിനിടെ അഘോരി സന്യാസി രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വി. ശിവൻകുട്ടി പരിഹാസവുമായി എത്തിയത്. “അഘോരികൾ വീടുകളിൽ പ്രചാരണത്തിന് വരുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. സ്കൂൾ സമയത്ത് ഇവർ ഇറങ്ങിയാൽ കുട്ടികൾ പേടിച്ചുപോകും. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്.” വി. ശിവൻകുട്ടി പറഞ്ഞു.

എന്നാൽ വി. ശിവൻകുട്ടിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രചാരണത്തിന് സന്യാസിമാരെ കൊണ്ടുവന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഉത്തർപ്രദേശിൽ നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന സന്യാസി യാദൃശ്ചികമായി യോഗസ്ഥലത്ത് എത്തിയതാണ്. സന്യാസിയുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പണം ചോദിച്ചപ്പോൾ 500 രൂപ നൽകുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. നേമത്തെ പോരാട്ടം മുറുകുന്നതിനിടെ വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കിട്ടുന്ന എല്ലാ ആയുധങ്ങളും ഇരുമുന്നണികളും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ‘അഘോരി’ വിവാദം.
