ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രചാരണം ജനകീയമാക്കി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഇതിന്റെ ഭാഗമായി അദ്ദേഹം ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ മുതൽ ഡിഎംഎസ് സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്യുകയും വോട്ടർമാരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു.
വെള്ളിയാഴ്ചയായിരുന്നു സ്റ്റാലിന്റെ അപ്രതീക്ഷിത മെട്രോ യാത്ര. യാത്രയ്ക്കിടെ സാധാരണക്കാരായ യാത്രക്കാർക്കൊപ്പം ഇരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്ത അദ്ദേഹം ഡിഎംകെ സഖ്യത്തിന് പിന്തുണ അഭ്യർത്ഥിച്ചു. കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും സ്റ്റാലിൻ ജനവിധി തേടുന്നത്. ഇതിന് പുറമെ സംസ്ഥാനത്തുടനീളം അദ്ദേഹം സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ചെന്നൈയിലെ ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പ്രചാരണത്തിന് നേതൃത്വം നൽകി.

നേരത്തെ മയിലാടുതുറൈ ജില്ലയിലെ സിർകാഴിയിൽ പ്രഭാത സവാരിക്കിടെ ഒരു ചെറിയ ചായക്കടയിൽ കയറി നാട്ടുകാർക്കൊപ്പം ചായ കുടിക്കുകയും രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്ത സ്റ്റാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് ഫലം പ്രഖ്യാപിക്കും. ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. നടൻ വിജയിന്റെ തമിഴക വെട്രി കഴകം കൂടി മത്സരരംഗത്തുള്ളത് ഇത്തവണത്തെ പോരാട്ടം ത്രികോണ മത്സരമാക്കി മാറ്റിയേക്കാം.
