മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI) നടത്തുന്ന വൻതോതിലുള്ള ഓഹരി വിൽപന ഏപ്രിലിലും തുടരുന്നു. ഈ മാസത്തെ ആദ്യത്തെ പത്തു വ്യാപാര ദിനങ്ങൾ പിന്നിടുമ്പോൾ ഏകദേശം 48,213 കോടി രൂപയാണ് വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിൻവലിച്ചത്. മാർച്ച് മാസത്തിൽ നടന്ന 1.17 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിൽപനയ്ക്ക് പിന്നാലെയാണ് ഏപ്രിലിലും നിക്ഷേപകർ പിൻവാങ്ങുന്നത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 1.79 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിച്ചത്. ഇത് 2025-ലെ ആകെ വിൽപനയേക്കാൾ (1.66 ലക്ഷം കോടി) കൂടുതലാണ്. ബാങ്കിങ്, ധനകാര്യ സേവന മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിൻവലിക്കപ്പെടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ആഗോള നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സാഹചര്യത്തിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്‌ദധർ വിലയിരുത്തുന്നത്.

യുദ്ധഭീതിയെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയും ഇതിന് കാരണമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ നിക്ഷേപകരുടെ ലാഭവിഹിതത്തെ കുറയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഓഹരി വിലകൾ വളരെ കൂടുതലാണെന്ന് വിലയിരുത്തുന്ന നിക്ഷേപകർ, താരതമ്യേന കുറഞ്ഞ വിലയിൽ ഓഹരികൾ ലഭ്യമായ ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ വിപണികളിലേക്ക് പണം മാറ്റുന്നതും ഇങ്ങനെയുള്ള സാഹചര്യമുണ്ടാക്കുന്നതായും വിലയിരുത്തുന്നുണ്ട്.
വിദേശ നിക്ഷേപകർ വിട്ടുനിൽക്കുന്നുണ്ടെങ്കിലും, ആഭ്യന്തര നിക്ഷേപക സ്ഥാപന ങ്ങളുടെയും (DII) ചെറുകിട നിക്ഷേപകരുടെയും ശക്തമായ പിന്തുണ ഇന്ത്യൻ വിപണിക്ക് നിലവിൽ കരുത്തേകുന്നുണ്ട്
