ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് ആശ്വാസമായി 20,400 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യൻ കപ്പലായ ‘ജഗ് വിക്രം’ ഇന്ന് ഗുജറാത്തിലെത്തും. ഹോർമുസ് കടലിടുക്ക് വഴി ഏപ്രിൽ 11-ന് യാത്ര തിരിച്ച കപ്പൽ ഇന്ന് കാണ്ഡല തുറമുഖത്താണ് അടുക്കുന്നത്. 24 നാവികരാണ് കപ്പലിലുള്ളതെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാനമായ പാതയിലൂടെ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണിത്. നിലവിൽ രാജ്യം നേരിടുന്ന എൽപിജി ക്ഷാമത്തിന് പരിഹാരം കാണാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിന്നിരുന്ന മേഖലയിലൂടെ കപ്പൽ സുരക്ഷിതമായി എത്തിയത് വലിയൊരു ആശ്വാസമായാണ് രാജ്യം കാണുന്നത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുഗമമാക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി ഉറപ്പുനൽകി. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഈ പാതയിലൂടെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
