തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലേക്ക് ഉറ്റുനോക്കുമ്പോൾ, ആഗോള പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റിൽ (Polymarket) ബെറ്റിംഗ് ആവേശം കൊടുമുടിയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭരണകക്ഷിയായ എൽഡിഎഫ് നേരിയ വ്യത്യാസത്തിൽ അധികാരം നിലനിർത്തുമെന്നാണ് വിലയിരുത്തൽ.

പോളിമാർക്കറ്റിലെ പ്രധാന കണക്കുകൾ പരിശോധിക്കാം
സിപിഐ(എം) നേതൃത്വം നൽകുന്ന എൽഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടി വിജയിക്കാനുള്ള സാധ്യത 48% ആയി പോളിമാർക്കറ്റ് രേഖപ്പെടുത്തുന്നു. തെക്കൻ കേരളത്തിലെ എൽഡിഎഫിന്റെ കരുത്തും പിണറായി വിജയന്റെ ജനപ്രീതിയുമാണ് ഈ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 47% വിജയസാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും മലബാർ മേഖലയിലെ സ്വാധീനവും യുഡിഎഫിന് അനുകൂലമായ ഘടകങ്ങളാണ്.
ബിജെപി ഐയുഎംഎൽ, സിപിഐ, ബിഎസ്പി, ജെടിഎസ്, ആർ എസ്പി തുടങ്ങിയ പാർട്ടികൾക്ക് വ്യക്തിഗതമായി ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. എങ്കിലും എൻഡിഎ പിടിക്കുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും നിർണ്ണായകമാകും.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ വലിയ ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയത് ഇരു മുന്നണികളെയും ഒരുപോലെ പ്രതീക്ഷയിലാഴ്ത്തുന്നു. രണ്ട് തവണ തുടർച്ചയായി ഭരിച്ച എൽഡിഎഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാൻ പിണറായി സർക്കാരിന് കഴിയുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. അതേസമയം, കൃത്യമായ ഇടവേളകളിൽ ഭരണം മാറുന്ന കേരളത്തിന്റെ ചരിത്രം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
പോളിമാർക്കറ്റിൽ ഏകദേശം 2.7 ലക്ഷം ഡോളറിലധികം (ഏകദേശം 2.3 കോടി രൂപ) ഇതിനോടകം വ്യാപാരം നടന്നിട്ടുണ്ട്. മെയ് 4-നാണ് ഔദ്യോഗിക വോട്ടെണ്ണൽ നടക്കുന്നത്.
