ലിത്വാനിയ: ബാൾട്ടിക് കടലിനു മുകളിൽ കൂടി പറന്ന റഷ്യൻ ബോംബറുകളെയും യുദ്ധവിമാനങ്ങളെയും തടഞ്ഞ് നാറ്റോ സേന. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും നാറ്റോയുടെ കിഴക്കൻ അതിർത്തിയിൽ റഷ്യൻ വ്യോമസേന നടത്തിയ ഈ പ്രകടനം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ലിത്വാനിയയിലെ സൈനിക താവളത്തിൽ നിന്ന് കുതിച്ചുയർന്ന ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾക്കൊപ്പം സ്വീഡൻ, ഫിൻലൻഡ്, പോളണ്ട്, ഡെൻമാർക്ക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും റഷ്യൻ നീക്കങ്ങളെ നിരീക്ഷിച്ചു. രണ്ട് സൂപ്പർസോണിക് Tu-22M3 ബോംബർ വിമാനങ്ങളും പത്തോളം സുഖോയ് ഫൈറ്റർ ജെറ്റുകളുമാണ് റഷ്യൻ ദൗത്യത്തിൽ പങ്കെടുത്തത്.
ഈ പറക്കൽ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ പാലിച്ചാണ് നടത്തിയതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, റഷ്യൻ വിമാനങ്ങൾ പലപ്പോഴും ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തും ഫ്ലൈറ്റ് പ്ലാനുകൾ നൽകാതെയുമാണ് നാറ്റോ അതിർത്തിക്ക് സമീപം എത്തുന്നതെന്ന് നാറ്റോ വ്യക്തമാക്കി.ഇത്തരം വിമാനങ്ങളെ തിരിച്ചറിയാനും നിരീക്ഷിക്കാനുമാണ് നാറ്റോ യുദ്ധവിമാനങ്ങളെ സജ്ജമാക്കാറുള്ളത്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ മുന്നൂറോളം തവണ റഷ്യൻ വിമാനങ്ങളെ നാറ്റോ തടഞ്ഞിട്ടുണ്ട്.

റഷ്യൻ എൻക്ലേവായ കലിനിഗ്രാഡിലേക്കും തിരിച്ചുമുള്ള ഇത്തരം പതിവ് പറക്കലുകൾ വടക്കൻ യൂറോപ്യൻ മേഖലയിൽ നിരന്തരം സംഘർഷങ്ങൾക്ക് വഴിവെക്കാറുണ്ട്. ഏപ്രിൽ 13 മുതൽ 19 വരെയുള്ള കാലയളവിൽ മാത്രം വ്യോമയാന നിയമങ്ങൾ ലംഘിച്ച റഷ്യൻ വിമാനങ്ങളെ തടയാൻ നാല് തവണയാണ് നാറ്റോ വിമാനങ്ങളെ വിന്യസിച്ചത്. തങ്ങളുടെ വ്യോമാതിർത്തിയുടെ സുരക്ഷ ഉറപ്പാക്കാൻ ഏതൊരു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് നാറ്റോ അധികൃതർ വ്യക്തമാക്കി.
