മൺട്രിയോൾ: ക്രിസ്റ്റിൻ ഫ്രെഷെറ്റ് കോളിഷൻ അവനീർ കെബെക്കിന്റെ (സി.എ.ക്യു ) നേതൃസ്ഥാനത്തെത്തിയത് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകിയതായി ലെഗർ സർവേ റിപ്പോർട്ട്. ഫ്രെഷെറ്റിന്റെ വരവോടെ സി.എ.ക്യു നില മെച്ചപ്പെടുത്തിയപ്പോൾ ലിബറൽ പാർട്ടിയുടെ ജനപിന്തുണയിൽ ഇടിവുണ്ടായി. എന്നാൽ സർവേയിൽ പാർട്ടി കെബെക്കോയിസ് (P Q) ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഫ്രെഷെറ്റിന്റെ വിജയത്തിന് തൊട്ടുപിന്നാലെ ഏപ്രിൽ 17 മുതൽ 20 വരെയാണ് സർവേ നടത്തിയത്. മുൻപത്തെ സർവേയെ അപേക്ഷിച്ച് സി.എ.ക്യു നാല് ശതമാനം വർധനവോടെ 17 ശതമാനം പിന്തുണ ആർജ്ജിച്ചു. അതേസമയം ചാൾസ് മില്യാർഡിന്റെ നേതൃത്വത്തിലുള്ള ലിബറലുകൾ അഞ്ച് പോയിന്റ് താഴ്ന്ന് 28 ശതമാനത്തിലെത്തി. 31 ശതമാനം പേരുടെ പിന്തുണയുമായി പാർട്ടി കെബെക്കോയിസ് ആണ് പട്ടികയിൽ മുന്നിൽ. എറിക് ദുഹൈമിന്റെ കൺസർവേറ്റീവ് പാർട്ടി രണ്ട് പോയിന്റ് വർധനവോടെ 14 ശതമാനത്തിലെത്തിയപ്പോൾ സോളിഡാരിറ്റി പാർട്ടി 8 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു.പുതിയ നേതൃമാറ്റം രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും കെബെക്കിലെ പ്രധാന രാഷ്ട്രീയ പോരാട്ടം ഇപ്പോഴും ശക്തമായി തുടരുകയാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്.
