തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തരത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. അപകടത്തിൽ 90ശതമാനം പൊളളലേറ്റിരുന്നു. തൃശർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദുരന്തത്തിൽ മരണം 15 ആയി. അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്. പൂരലഹരിയിലേക്ക് ഉണരാനിരുന്ന തൃശൂരിനെ നടുക്കിയായിരുന്നു മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിൽ വൻ സ്ഫോടനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിച്ചിരുന്ന പുരയിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ദുരന്തമുണ്ടായത്. സ്ഫോടനത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു.

പരിക്കേറ്റ നാൽപ്പതോളം പേരിൽ 23 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അഞ്ച് വെടിക്കെട്ട് പുരകളും പൂർണ്ണമായും കത്തിനശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിപ്പുരയുടെ അവശിഷ്ടങ്ങളും ശരീരഭാഗങ്ങളും സമീപത്തെ പാടശേഖരങ്ങളിലേക്ക് ചിതറിത്തെറിച്ചിരുന്നു. ഏകദേശം 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സമയത്താണ് അപകടമുണ്ടായത്. ഭൂകമ്പത്തിന് സമാനമായ വലിയ രണ്ട് ശബ്ദങ്ങളാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ ഈ മുഴക്കം കേട്ടു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ചില്ലുകൾ തകരുകയും മരങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വീടുകൾക്കുള്ളിൽ ഇരുന്നവർക്കും ചില്ല് തെറിച്ചു പരുക്കേറ്റിട്ടുണ്ട്.
