ന്യൂഡൽഹി: ആം ആദ്മിയെ പിളർത്തി രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നു. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേർ. ഇത് ആം ആദ്‌മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. രാജ്യസഭയിൽ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി ആകെ ഏഴ് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റെല്ലാ എംപിമാരും പാർട്ടിവിടുന്നു എന്നാണ് രാഘവ് ഛദ്ദ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് ചില എംപിമാർ വിട്ടുനിൽക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ പോവുകയാണെന്നും ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്‌മി ഉയർത്തിയിരുന്നു. അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാൾ കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
