വൻകൂവർ: ഷോപ്പിങ്ങിനിടെ ഉപഭോക്താക്കളുടെ പേഴ്‌സുകളും വാലറ്റുകളും ഷോപ്പിങ് കാർട്ടുകളിൽ നിന്ന് മോഷ്ടിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി അബോട്ട്‌സ്‌ഫോർഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് (AbbyPD). കടകളിൽ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനിടയിൽ അശ്രദ്ധമായി പേഴ്‌സുകൾ കാർട്ടുകളിൽ ഉപേക്ഷിക്കുന്നതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലെല്ലാം, ചുരുങ്ങിയ സമയത്തിനുള്ളിലാണ് പേഴ്‌സോ വാലറ്റോ നഷ്ടപ്പെടുന്നത്. തുടർന്ന്, മോഷ്ടാക്കൾ ആളുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് വെച്ച് പണം പിൻവലിക്കുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഷോപ്പിങ്ങിനിടെ ഒരൊറ്റ നിമിഷം പോലും പേഴ്‌സുകളോ വാലറ്റുകളോ കാർട്ടിൽ വെച്ച് മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് കർശനമായി നിർദ്ദേശിക്കുന്നു.

സ്റ്റോറുകളിൽ സംശയാസ്പദമായി ആരെങ്കിലും പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സ്റ്റോർ അധികൃതരെയും പൊലീസിനെയും അറിയിക്കാനും ഇത്തരം മോഷണങ്ങളുടെ ഇരകളാകുന്നവർ എത്രയും വേഗം പൊലീസിൽ പരാതി നൽകണമെന്നും അബോട്ട്‌സ്‌ഫോർഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
