ഓട്ടവ: അമേരിക്കൻ സർവകലാശാലകളിലെ മികച്ച ശമ്പളത്തേക്കാൾ അക്കാദമിക് സ്വാതന്ത്ര്യത്തിന് മുൻഗണന നൽകിക്കൊണ്ട് നിരവധി പ്രമുഖ ഗവേഷകർ കാനഡയിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ അക്കാദമിക് രംഗത്ത് അനുഭവപ്പെടുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരിടുന്ന നിയന്ത്രണങ്ങളുമാണ് ഗവേഷകരെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
അമേരിക്കയിലെ ടെക്സാസ് എ ആൻഡ് എം സർവകലാശാലയിലെ ഫിലോസഫി പ്രൊഫസർ പാഠ്യപദ്ധതിയിൽ നേരിട്ട സെൻസർഷിപ്പ് പോലുള്ള സംഭവങ്ങൾ അക്കാദമിക് വിദഗ്ധർക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. സർക്കാർ ഇടപെടലുകളും രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണം, തങ്ങളുടെ ധാർമ്മിക ബോധ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളിൽ അവസരങ്ങൾ തേടുന്ന അമേരിക്കൻ ഗവേഷകരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നതെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് കോളേജസ് ആൻഡ് യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് ലിൻ പാസ്ക്വെറെല്ല വ്യക്തമാക്കി.

കാനഡയുടെ ഗവേഷണ മേഖലയിലേക്ക് ആഗോള പ്രതിഭകളെ ആകർഷിക്കാനായി ഫെഡറൽ സർക്കാർ അടുത്ത 13 വർഷത്തേക്ക് 1.7 ബില്യൺ ഡോളറിന്റെ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യരംഗം, AI, ക്ലീൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുന്നത്. അമേരിക്കൻ സർവകലാശാലകൾക്ക് മേൽ ഭരണകൂടം ചുമത്തുന്ന പിഴകളും ഫണ്ടിങ് നിയന്ത്രണങ്ങളും അക്കാദമിക് സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നിരിക്കെ, കാനഡയിലേക്ക് കൂടുതൽ ഗവേഷകർ എത്തുന്നത് രാജ്യത്തിന്റെ അക്കാദമിക് അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
