ടൊറന്റോ: ഫെഡറൽ ഇന്ധന നികുതികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒന്റാരിയോയിൽ റാലി നടത്തി കൺസർവേറ്റീവ് പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ പിയേർ പൊളിയേവ്. ബോൾട്ടൻ, ബ്രാഡ്ഫോർഡ് വെസ്റ്റ് ഗ്വിൽലിംബറി, ഓഷവ എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തിയ അദ്ദേഹം, ഇന്ധനവിലയിലെ ഫെഡറൽ നികുതികൾ എടുത്തുമാറ്റുന്നതിലൂടെ ഓരോ കുടുംബത്തിനും 1,200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടു. പാർട്ടി എംപിമാരായ കൈൽ സീബാക്ക്, സ്കോട്ട് ഡേവിഡ്സൺ, ജോൺ ബ്രാസാർഡ്, ബ്രാഡ്ഫോർഡ് മേയർ ജെയിംസ് ലെഡക് എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
ഈ വർഷാവസാനം വരെ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഫെഡറൽ നികുതികളും നിർത്തലാക്കണമെന്നും, ‘ക്ലീൻ ഫ്യൂവൽ സ്റ്റാൻഡേർഡ്’ നികുതി ശാശ്വതമായി പിൻവലിക്കണമെന്നുമാണ് കൺസർവേറ്റീവ് പാർട്ടിയുടെ ‘സീറോ ടാക്സ് ഓൺ ഗ്യാസ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും വരുമാനം സംരക്ഷിക്കുന്നതിനും താങ്ങാനാവുന്ന ഇന്ധനവില അത്യന്താപേക്ഷിതമാണെന്ന് പൊളിയേവ് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ കഴിഞ്ഞയാഴ്ച ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ബുധനാഴ്ചയ്ക്ക് ശേഷം പ്രാദേശിക വിപണിയിൽ ഇന്ധനവില ഏകദേശം 12 സെന്റോളം ഉയർന്നു. വെള്ളിയും ശനിയാഴ്ചയും ഇടയിൽ മാത്രം ലിറ്ററിന് അഞ്ച് സെന്റ് വർദ്ധനവാണ് ഉണ്ടായത്. നിലവിൽ ദേശീയ ശരാശരി ഇന്ധനവില 171.6 സെന്റായി തുടരുമ്പോൾ, നികുതി കുറയ്ക്കണമെന്ന ആവശ്യം കൺസർവേറ്റീവ് പാർട്ടി ശക്തമാക്കിയിരിക്കുകയാണ്.
