ലണ്ടൻ: വാഷിങ്ടണിലെ അത്താഴ വിരുന്നിനിടെ നടന്ന വെടിവെപ്പിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും മറ്റ് അതിഥികൾക്കും പരുക്കേറ്റില്ലെന്നറിഞ്ഞതിൽ അതീവ ആശ്വാസം പ്രകടിപ്പിച്ച് ചാൾസ് രാജാവ്. ചാൾസും ക്വീൻ കമീല്ലയും അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായിരിക്കുന്നത്. നാലുദിവസം നീളുന്ന ഔദ്യോഗിക സന്ദർശനം ഈ സംഭവത്തെ തുടർന്ന് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അമേരിക്കൻ അധികൃതരുമായി കൊട്ടാരം ചർച്ചകൾ നടത്തുന്നുണ്ട്. ട്രംപ് കുടുംബത്തിന് രാജദമ്പതികൾ സ്വകാര്യമായി അനുശോചനവും പിന്തുണയും അറിയിച്ചിട്ടുണ്ട്.
ട്രംപിനെതിരായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ, അദ്ദേഹം സുരക്ഷിതനാണെന്നത് വലിയ ആശ്വാസമാണെന്ന് വ്യക്തമാക്കി. ജനാധിപത്യ സ്ഥാപനങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏത് ആക്രമണവും ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ട്രംപിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രി അയച്ചിട്ടുണ്ടെന്ന് മുതിർന്ന മന്ത്രി ഡാരൻ ജോൺസ് അറിയിച്ചു. ഇരുരാജ്യങ്ങളിലെയും സുരക്ഷാ സേനകൾ തമ്മിൽ ചേർന്ന് സന്ദർശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചുവരികയാണ്.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപരമായ സന്ദർശനത്തിൽ വാഷിങ്ടണും ന്യൂയോർക്കും ഉൾപ്പെടുന്നു. എലിസബത്ത് രാജ്ഞിക്ക് ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ബ്രിട്ടിഷ് രാജാവായി ചാൾസ് മാറും. എന്നാൽ ഇറാൻ യുദ്ധം, എപ്സ്റ്റീൻ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികൾ സന്ദർശനത്തിന് നിഴലായി നിൽക്കുന്നുണ്ട്. എങ്കിലും രാജാവിന്റെ സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന നൽകിക്കൊണ്ട് സുരക്ഷാ ചർച്ചകൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
