വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ പിടിയിലായ പ്രതിയെക്കുറിച്ച് രണ്ട് വർഷം മുൻപ് വന്ന ട്വീറ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചയാകുന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന ചടങ്ങിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. കാലിഫോർണിയ സ്വദേശിയായ 31 വയസ്സുകാരൻ കോൾ ടോമാസ് അലൻ ആണ് അക്രമി എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അക്രമത്തിനിടെ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വെടിവയ്പ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഹെൻറി മാർട്ടിനെസ് എന്ന വ്യക്തിയുടെ 2023 ഡിസംബറിലെ ഒരു ട്വീറ്റാണ്. ഈ ട്വീറ്റിൽ യാതൊരു വിശദീകരണവുമില്ലാതെ ‘കോൾ അലൻ’ എന്ന് മാത്രം എഴുതിയിരിക്കുന്നു. രണ്ട് വർഷം മുൻപ് ഇങ്ങനെയൊരു പേര് മാത്രം ട്വീറ്റ് ചെയ്തതും, ഇപ്പോൾ പിടിയിലായ പ്രതിയുടെ പേര് അതുമായി ഒത്തു വന്നതുമാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്.
ഇതൊരു മുൻകൂട്ടി നിശ്ചയിച്ച പ്രവചനമാണോ അതോ വെറും യാദൃശ്ചികതയാണോ എന്ന ചർച്ചകൾ എക്സിൽ (X) സജീവമാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഇതിനോടകം കണ്ടത്. ആ ഒറ്റ പോസ്റ്റിന് ശേഷം ആ അക്കൗണ്ടിൽ നിന്ന് മറ്റ് പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതും നിഗൂഢത വർദ്ധിപ്പിക്കുന്നു.
ട്രംപിന് നേരെയുണ്ടായ വധശ്രമത്തെക്കാൾ ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ച ചെയ്യപ്പെടുന്നത് ഈ വിചിത്രമായ ‘ട്വീറ്റ്’ പ്രവചനത്തെക്കുറിച്ചാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
