ഡൽഹി: IPL ൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ഒൻപത് വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ നിന്ന് 34 റൺസെടുത്തു. നേരത്തേ ബെംഗളൂരിനായി ജോഷ് ഹേസൽവുഡ് നാലും ഭുവനേശ്വർ കുമാർ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റേത് മികച്ച തുടക്കമായിരുന്നു. വിരാട് കോലിയും ജേക്കബ് ബെത്തലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രണ്ടോവറിൽ 13 റൺസാണ് ടീമെടുത്തത്. എന്നാൽ മൂന്നാം ഓവറിൽ കൈൽ ജാമിസണെ ബെത്തൽ രണ്ട് തവണ അതിർത്തികടത്തി. അഞ്ചാം പന്തിൽ താരം പുറത്തായി. 11 പന്തിൽ 20 റൺസാണ് ബെത്തലിന്റെ സമ്പാദ്യം. വൺഡൗണായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും അടിച്ചുകളിച്ചതോടെ ടീം അതിവേഗം ലക്ഷ്യത്തോടടുത്തു.

നാലാം ഓവറിൽ 12 റൺസാണ് പിറന്നത്. അഞ്ചാം ഓവറിലും കത്തിക്കയറിയ പടിക്കൽ ടീമിനെ അമ്പത് കടത്തി. രണ്ട് വീതം സിക്സറും ഫോറുമടക്കം 21 റൺസാണ് ഓവറിൽ ആർസിബി അടിച്ചെടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലായിരുന്നു ബെംഗളൂരു. ഏഴാം ഓവറിൽ രണ്ട് സിക്സറടിച്ച് കോലി ടീമിന് വിജയം നൽകി. കോലി 15 പന്തിൽ നിന്ന് 23 റൺസും പടിക്കൽ 13 പന്തിൽ നിന്ന് 34 റൺസുമെടുത്തു. ആദ്യം ബാറ്റുചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിന് ഓൾഔട്ടായി. ബെംഗളൂരു ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ഡൽഹി ബാറ്റർമാർ നിരനിരയായി ഡഗൗട്ടിലേക്ക് തിരിച്ചു. ആർസിബിക്കായി ജോഷ് ഹേസൽവുഡ് നാലുവിക്കറ്റെടുത്തു. പവർപ്ലേയിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ ടോട്ടലാണിത്.
