ദുബായ്: എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകുമായുള്ള (OPEC) അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം യു.എ.ഇ അവസാനിപ്പിക്കുന്നു. ഒപെക് പ്ലസിൽ നിന്നും രാജ്യം വിട്ടുനിൽക്കുമെന്നും വിയന്നയിൽ നടക്കാനിരിക്കുന്ന ഒപെക് യോഗത്തിന് തൊട്ടുമുമ്പായി യു.എ.ഇ പ്രഖ്യാപിച്ചു. മേയ് ഒന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാകുക.
രാജ്യതാൽപ്പര്യം മുൻനിർത്തി എണ്ണയുൽപ്പാദനത്തിലും വിതരണത്തിലും കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാൻ സ്വതന്ത്രമായ തീരുമാനങ്ങൾ അനിവാര്യമാണെന്ന് യു.എ.ഇ വിലയിരുത്തുന്നു. 1967 മുതൽ അബൂദബി എമിറേറ്റ് ഒപെക്കിന്റെ ഭാഗമായിരുന്നു. യു.എ.ഇ രൂപീകൃതമായ ശേഷവും ഈ അംഗത്വം തുടർന്നുപോന്നു. 50 വർഷത്തിലധികം നീണ്ട സഹകരണത്തിനാണ് ഇപ്പോൾ അന്ത്യമാകുന്നത്.

ലോകത്തെ എണ്ണയുൽപ്പാദനത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത് ഒപെക് ആണ്. രണ്ട് വർഷം മുൻപ് അങ്കോള പുറത്തുപോയതിന് പിന്നാലെ യു.എ.ഇ കൂടി പിന്മാറുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 11 ആയി ചുരുങ്ങും. ഇത് ആഗോള വിപണിയിൽ ഒപെക്കിന്റെ സ്വാധീനം കുറയ്ക്കാൻ കാരണമായേക്കും. ഒപെക് വിട്ടാലും ലോക വിപണിയിൽ എണ്ണയുൽപ്പാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണവിലയിലും വിതരണ ശൃംഖലയിലും വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ള ഒന്നായാണ് ഈ പിന്മാറ്റത്തെ സാമ്പത്തിക വിദഗ്ധർ കാണുന്നത്
