ഓട്ടവ: കാനഡയുടെ വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്തിന് ഒരൊറ്റ ചർച്ചാ പ്രതിനിധിയേ ഉള്ളൂവെന്നും അത് നിലവിലെ ഗവൺമെന്റാണെന്നും പ്രധാനമന്ത്രി മാർക്ക് കാർണി. കൺസർവേറ്റീവ് എംപി ജാമിൽ ജിവാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വാഷിംഗ്ടണിൽ നടത്തിയ ചർച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക ചർച്ചകൾക്ക് പകരം ഇത്തരം സമാന്തര നീക്കങ്ങൾ നടത്തുന്നതിനോടുള്ള വിയോജിപ്പാണ് കാർണി പരസ്യമാക്കിയത്. “ആർക്കും എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ അവർക്ക് വാഷിംഗ്ടണിൽ നിന്ന് പുതിയതായി ഒന്നും പഠിക്കാനില്ല. അമേരിക്കയുമായി ചർച്ചകൾ നടത്താൻ കാനഡയ്ക്ക് ഒരു ഗവൺമെന്റ് ഉണ്ട്,” ഒന്റാരിയോയിൽ മാധ്യമങ്ങളോട് കാർണി പറഞ്ഞു. ‘ടീം കാനഡ’ എന്ന സന്ദേശവുമായി കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾ വാഷിംഗ്ടണിൽ നടത്തിയ രണ്ടാമത്തെ സന്ദർശനമാണിത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള വ്യക്തിപരമായ സൗഹൃദം കൂടി ഉപയോഗപ്പെടുത്തി വ്യാപാര ബന്ധം മെച്ചപ്പെടുത്താനാണ് ജിവാനി ശ്രമിക്കുന്നത്.

യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ചർച്ചയിൽ പങ്കെടുത്തവരോട് ‘അമേരിക്ക ഫസ്റ്റ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും കാനഡ പഴയ രീതിയിലുള്ള വിട്ടുവീഴ്ചകൾ പ്രതീക്ഷിക്കരുതെന്നും വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. കാനഡയുമായുള്ള ഊർജ്ജ ബന്ധം തകർക്കാൻ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നും എന്നാൽ ഊർജ്ജ വിഭവങ്ങളെ വ്യാപാര ചർച്ചകളിൽ ഒരു വിലപേശൽ ആയുധമായി കാനഡ ഉപയോഗിക്കരുതെന്നും ഗ്രീർ മുന്നറിയിപ്പ് നൽകി. കൺസർവേറ്റീവ് എംപിമാരായ മൈക്കൽ ചോങ്, ഷുവലോയ് മജുംദാർ എന്നിവരും ജിവാനിക്കൊപ്പമുണ്ടായിരുന്നു. താരിഫ് രഹിത വ്യാപാരത്തിന് വേണ്ടിയാണ് തങ്ങളുടെ എംപിമാർ പോരാടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പ്രതികരിച്ചു.
