മൺട്രിയോൾ: കെബെക്കിലെ രക്ഷിതാക്കൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി പ്രവിശ്യ സർക്കാർ. ഈ വർഷം ശരത്കാലത്തോടെ സംസ്ഥാനത്തെ 5,000 ഡേ കെയർ സീറ്റുകൾ കൂടി സബ്സിഡി നിരക്കിലേക്ക് മാറ്റുമെന്ന് ഫാമിലി മിനിസ്റ്റർ കാതറിൻ ബ്ലൂയിൻ അറിയിച്ചു. നിലവിൽ ഉയർന്ന നിരക്ക് ഈടാക്കുന്ന അൺ-സബ്സിഡൈസ്ഡ് സീറ്റുകളെയാണ് കുറഞ്ഞ നിരക്കിലുള്ള സബ്സിഡി വിഭാഗത്തിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ മാർച്ച് 18-ന് ധനമന്ത്രി എറിക് ഗിരാർഡ് അവതരിപ്പിച്ച ബജറ്റിലെ 400 മില്യൺ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പുതിയ മാറ്റം വരുന്നതോടെ നിശ്ചിത സീറ്റുകളിൽ ദിവസം വെറും 9.65 ഡോളർ നിരക്കിൽ ഡേ കെയർ സൗകര്യം ലഭ്യമാകും. ഇതിൽ 500 സീറ്റുകൾ ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്കായി (CPE) മാറ്റിവെച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള ഡേ കെയർ സെന്ററുകൾക്ക് മെയ് 7 മുതൽ 29 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകളിൽ സെലക്ഷൻ ലഭിക്കുന്ന പ്രോജക്റ്റുകൾ ഈ വേനൽക്കാലത്ത് പ്രഖ്യാപിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2021-ൽ ആരംഭിച്ച ബൃഹത്തായ ഫാമിലി ഇനിഷ്യേറ്റീവ് പദ്ധതി വഴി ഇതുവരെ 37,000-ലധികം സബ്സിഡി സീറ്റുകൾ സൃഷ്ടിക്കാൻ കഴിഞ്ഞതായും സർക്കാർ അറിയിച്ചു.
