യെറിവാൻ (അർമേനിയ): റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രെയ്ന് 270 മില്യൺ ഡോളറിന്റെപുതിയ സൈനിക സഹായം പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അർമേനിയൻ തലസ്ഥാനമായ യെറിവാനിൽ നടന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി (EPC) ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നാറ്റോതയ്യാറാക്കിയ അത്യാവശ്യ സൈനിക ഉപകരണങ്ങളുടെ പട്ടികയിലുള്ള ആയുധങ്ങളും സാമഗ്രികളും വാങ്ങുന്നതിനാണ് ഈ തുക വിനിയോ ഗിക്കുക. ഇതോടെ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്ന് കാനഡ നൽകിയ ആകെ സഹായം 25.8 ബില്യൺ ഡോളറായി ഉയർന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോ ഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്.

കാനഡ മുഴുവൻ യുക്രെയ്ന് ഒപ്പമുണ്ടെന്നും ഈ പോരാട്ടത്തിൽ യുക്രെയ്ൻ വിജയിക്കുമെന്നും അവിടെ സമാധാനം തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെ ശക്തമായ ധാർമ്മികവും സാമ്പത്തികവുമായ പിന്തുണയ്ക്ക് സെലെൻസ്കി നന്ദി അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ യൂറോപ്യൻ ഇതര രാജ്യമാണ് കാനഡ എന്നത് ശ്രദ്ധേയമാണ്.ലോകക്രമം പുനർനിർമ്മിക്കപ്പെടുന്നത് യൂറോപ്പിൽ നിന്നായിരിക്കുമെന്നും, സാങ്കേ തികവിദ്യയിലും ഊർജ്ജരംഗത്തും കാനഡയും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് കാർണി പറഞ്ഞു.

ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വെറും ഗൃഹാതുരത്വത്തിലല്ല, മറിച്ച് യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുള്ള തന്ത്രപരമായ നീക്കങ്ങളിലാണ് നമ്മുടെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങിയ ലോകനേതാക്കളുമായും മാർക്ക് കാർണി ചർച്ചകൾ നടത്തി. വിതരണ ശൃംഖല, നിർണ്ണായക ധാതുക്കൾ, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ചർച്ചകളിൽ ധാരണയായി. അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മാർക്ക് കാർണി ഉച്ചകോടിയിൽ എത്തിയത്.
