ചെന്നൈ: തമിഴ്നാട്ടിൽ വിജയിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘വന്ദേമാതരം’ ആലപിച്ചതിന് പിന്നാലെ വിവാദം. കേന്ദ്രസർക്കാര്‍ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് ‘വന്ദേമാതര’ത്തിന്റെ പൂർണരൂപമായ 6 ചരണങ്ങളും ആലപിച്ചത്. വിജയിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം ആലപിച്ചത് ‘വന്ദേമാതര’മാണ്. അതിനു ശേഷം ദേശീയഗാനം ആലപിച്ചു. മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. എന്നാൽ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും ഏറ്റുപാടിയ വിജയ് വന്ദേമാതരം ഏറ്റുപാടിയിരുന്നില്ല.

ഇതിനിടെ സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം വന്ദേമാതരം ആലപിച്ചതിൽ ടിവികെയെ വിമർശിച്ച് ഡിഎംകെ രംഗത്തെത്തിയത് വിവാദത്തിന് വഴി തുറന്നു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ്വാഴ്ത്ത് അവഗണിച്ചെന്നുമാണ് ഡിഎംകെ കുറ്റപ്പെടുത്തൽ. ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഴ്ചയാണ് ദേശീയഗാനത്തോടൊപ്പം ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യ പ്രാധാന്യം നൽകി നിയമം ഭേദഗതി ചെയ്തത്. പിന്നാലെയാണ് തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചത്.
