ഓട്ടവ: പുതിയ വികസന പദ്ധതികൾക്കായി പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കൾ വിൽക്കാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ബജറ്റിലും സാമ്പത്തിക രേഖകളിലും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ആസ്തികൾ വിറ്റ് പുതിയ കാര്യങ്ങൾ നിർമ്മിക്കുന്ന രീതി സുതാര്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളങ്ങൾക്ക് പുറമെ ചില തുറമുഖങ്ങൾ വിൽക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ചില വലിയ തുറമുഖങ്ങളെ തമ്മിൽ യോജിപ്പിക്കാനും ചെറിയവ വിൽക്കാനുമുള്ള സാധ്യതകളാണ് ഗതാഗത മന്ത്രാലയം പരിശോധിക്കുന്നത്. എന്നാൽ തുറമുഖങ്ങൾ വിൽക്കുന്നതിനല്ല ഇപ്പോൾ മുൻഗണന നൽകുന്നതെന്നും, പണം കണ്ടെത്താനുള്ള ഒരു വഴിയായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനാണ് വിമാനത്താവളങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ പറഞ്ഞു. ഇതിൽ നിന്നുള്ള പണം സർക്കാർ പ്രഖ്യാപിച്ച 25 ബില്യൺ ഡോളറിന്റെ ‘കാനഡ സ്ട്രോങ്ങ് ഫണ്ടിനായി’ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
