ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷ എഴുതിയ 22 ലക്ഷം വിദ്യാർത്ഥികളെ വഞ്ചിച്ച ഈ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും, വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ മോദി തയ്യാറാകണമെന്നും രാഹുൽ ഗാന്ധി തൻ്റെ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രവേശനത്തിനായി മെയ് 3-ന് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ ചോർന്നതായി രാജ്യം മുഴുവൻ അറിഞ്ഞിട്ടും, വിദ്യാഭ്യാസ മന്ത്രി ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. രണ്ടു വർഷത്തോളം രാവും പകലും കഷ്ടപ്പെട്ട് പരീക്ഷയ്ക്ക് തയ്യാറെടുത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനമാണ് സർക്കാരിൻ്റെ വീഴ്ച കാരണം പാഴായിപ്പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തതിന് പിന്നിൽ ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യോഗ്യതയ്ക്ക് പകരം പ്രത്യയശാസ്ത്രപരമായ ബന്ധം നോക്കിയാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. രാജ്യത്ത് ഇതുവരെ 80 തവണ ചോദ്യപേപ്പർ ചോർച്ചയുണ്ടായതായും ഇത് രണ്ട് കോടിയോളം യുവാക്കളുടെ ഭാവിയാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
