ബീജിങ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്ത ആഴ്ച ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മെയ് 19, 20 തീയതികളിൽ ബീജിങിലെത്തുന്ന പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ യാത്ര. റഷ്യ-ചൈന സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും പ്രധാന ആഗോള വിഷയങ്ങളും ചർച്ചയാകും.
അതേസമയം, യുക്രെയ്ൻ-റഷ്യ യുദ്ധരംഗത്ത് യുദ്ധത്തടവുകാരെ കൈമാറിയതിന് പിന്നാലെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. യുക്രെയ്ൻ സൈനികരുടേതെന്ന് കരുതുന്ന 528 മൃതദേഹങ്ങൾ റഷ്യ യുക്രെയ്ന് കൈമാറി. കഴിഞ്ഞദിവസം ഇരുരാജ്യങ്ങളും തമ്മിൽ 205 യുദ്ധത്തടവുകാരെയും കൈമാറിയിരുന്നു. ഇരുവശത്തുനിന്നും ആയിരം തടവുകാരെ വീതം മോചിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.

മറുവശത്ത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ഡ്രോൺ ആക്രമണങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്. യുക്രെയ്ന്റെ തെക്കൻ തുറമുഖ നഗരമായ ഒഡേസയ്ക്ക് നേരെ റഷ്യ തൊടുത്ത 294 ഡ്രോണുകളിൽ 269 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. അതേസമയം മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ മേഖലകൾക്ക് നേരെ യുക്രെയ്ൻ തൊടുത്ത 138 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതിർത്തി ഗ്രാമങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ രണ്ട് റഷ്യൻ പൗരന്മാരും കൊല്ലപ്പെട്ടു.
