ടൊറന്റോ: വരാനിരിക്കുന്ന വേനൽക്കാലത്ത് കാനഡയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യകളിൽ കൊതുക് ശല്യം മുൻവർഷങ്ങളേക്കാൾ വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തണുപ്പും മഴയും നിറഞ്ഞ നീണ്ടുനിന്ന വസന്തകാലത്തിന് ശേഷം പെട്ടെന്ന് താപനില ഉയരുന്നതാണ് കൊതുകുകൾ വൻതോതിൽ പെരുകാൻ കാരണമാകുന്നത്. ഒൻ്റാരിയോ, കെബെക്ക് തുടങ്ങിയ പ്രവിശ്യകളിൽ വസന്തകാലത്തുണ്ടായ കനത്ത മഴയും മഞ്ഞുരുകലും കാരണം വലിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് പെട്ടെന്ന് വർദ്ധിക്കുന്നതോടെ ഈ അനുകൂല സാഹചര്യം കൊതുകുകളുടെ എണ്ണം കൂട്ടുമെന്നാണ് മുന്നറിയിപ്പ്.

വേനൽക്കാല താപനിലയിലേക്ക് മാറുന്നതോടെ കൊതുകുകളുടെ മുട്ടകൾ വിരിഞ്ഞ് പൂർണ്ണവളർച്ചയെത്താൻ കേവലം 4 മുതൽ 5 ദിവസങ്ങൾ മാത്രം മതിയെന്ന് യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ മിസിസ്സാഗയിലെ ബയോളജി അസിസ്റ്റന്റ് പ്രൊഫ. റോസലിൻഡ് മറെ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിൽ ചെറിയ അളവിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലും ശുദ്ധജലത്തിലും കൊതുകുകൾ വളരെ വേഗത്തിൽ വളരുമെന്നും അതിനാൽ നമ്മുടെ വീട്ടുപറമ്പുകളിലും ജോലിസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയാണ് ഏക മാർഗമെന്നും പ്രൊഫ. റോസലിൻഡ് മറെ പറഞ്ഞു. നിലവിൽ കൊതുക് ശല്യത്തിൽ നിന്ന് മുൻകൂട്ടി സംരക്ഷണം തേടി നിരവധി ആളുകളാണ് ഇൻസെക്റ്റ് കൺട്രോൾ ഏജൻസികളെ സമീപിച്ചുകൊണ്ടിരിക്കുന്നത്
