Monday, May 18, 2026

സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദിയിലേക്ക് അയച്ച് പാക്കിസ്ഥാൻ; മധ്യസ്ഥതയ്ക്കിടയിലും പ്രതിരോധ സഖ്യം ശക്തം

റിയാദ്/ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ നാൾക്കുനാൾ ആശങ്ക സൃഷ്ടിക്കുന്നതിനിടയിൽ, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി വൻ സൈനിക വിന്യാസവുമായി പാക്കിസ്ഥാൻ. പതിനായിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയുമാണ് പാക്കിസ്ഥാൻ സൗദി മണ്ണിൽ വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ ഇറാനുമായുള്ള യുദ്ധസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നിർണായക നീക്കം. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനയുമായി ചേർന്ന് വികസിപ്പിച്ച ജെഎഫ്-17 തണ്ടർ (JF-17 Thunder) പോർവിമാനങ്ങളുടെ ഒരു സ്ക്വാഡ്രനും (ഏകദേശം 16 വിമാനങ്ങൾ), രണ്ട് ഡ്രോൺ സ്ക്വാഡ്രനുകളും, ചൈനീസ് നിർമ്മിത എച്ച്ക്യു-9 (HQ-9) വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളും ഇതിനോടകം തന്നെ സൗദിയിലെത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ എണ്ണായിരത്തോളം പുതിയ സൈനികരെയും പാകിസ്താൻ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സൗദി അതിർത്തികളുടെ സുരക്ഷയ്ക്കായി 80,000 സൈനികരെ വരെ വിന്യസിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യ പ്രതിരോധ കരാറിൽ വ്യവസ്ഥയുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎസ്-ഇറാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ നിലവിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനിടയിലാണ് സൗദിയിലേക്കുള്ള ഈ വൻ സൈനിക വിന്യാസമെന്നത് ഏറെ ശ്രദ്ധേയമാണ്. സൗദിക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും സംയുക്തമായി ചെറുക്കുക എന്നതാണ് ഈ സേനാവിന്യാസത്തിന്റെ പ്രധാന ലക്ഷ്യം. മുൻപ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സൂചിപ്പിച്ചതുപോലെ, പാക്കിസ്ഥാൻ്റെ ആണവ സുരക്ഷാ വലയത്തിന് കീഴിലാണ് സൗദി അറേബ്യ ഈ കരാർ ന‌ടപ്പിലാക്കുന്നത്‌. നിലവിൽ സൗദിയിൽ എത്തിയ പാക് സൈനികരും വ്യോമസേനാ ഉദ്യോഗസ്ഥരും പ്രധാനമായും ഉപദേശക-പരിശീലന ചുമതലകളാവും നിർവ്വഹിക്കുക. സൈനിക ഉപകരണങ്ങൾ സജ്ജമാക്കുന്നത്‌ പാക് ഉദ്യോഗസ്ഥരാണെങ്കിലും ഇതിന്റെ മുഴുവൻ സാമ്പത്തിക ചെലവും വഹിക്കുന്നത് സൗദി അറേബ്യയാണ്. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സൈനിക ചേരിതിരിവുകളും ശക്തമാകുന്ന സാഹചര്യത്തിൽ, പാക്കിസ്ഥാൻ്റെ ഈ ഇടപെടൽ മേഖലയിലെ തന്ത്രപരമായ അധികാര സമവാക്യങ്ങളെ വലിയ രീതിയിൽ മാറ്റിമറിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഈ സൈനിക വിന്യാസത്തെക്കുറിച്ച് പാക്കിസ്ഥാൻ സൈന്യമോ സൗദി ഭരണകൂടമോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!