Tuesday, May 19, 2026

‘ഇറാനെതിരെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചു’; ഡോണള്‍ഡ് ട്രംപ്

വാഷിങ്്ടണ്‍: ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ചൊവ്വാഴ്ച നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ ശക്തമായ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണം മാറ്റിവെക്കുന്നതെന്ന് ട്രംപ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി വ്യക്തമാക്കി. എന്നാല്‍, ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു കരാറില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ ഇറാനെതിരെ പൂര്‍ണ്ണതോതിലുള്ള ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനയോടെയുള്ള പരിഷ്‌കരിച്ച 14 ഇന സമാധാന നിര്‍ദ്ദേശം പാക്കിസ്ഥാന്‍ വഴി ഇറാന്‍ അമേരിക്കയ്ക്ക് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നീട്ടിവെക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നത്. വിഷയത്തില്‍ ഇപ്പോള്‍ ഇരുപക്ഷവും തമ്മില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, സഖ്യകക്ഷി രാജ്യങ്ങള്‍ക്ക് അടക്കം സ്വീകാര്യമായ ഒരു സമാധാന കരാര്‍ ഉണ്ടാകുമെന്ന് ഈ മധ്യസ്ഥ രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മേഖലയില്‍ വലിയ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യത്തോട് എപ്പോള്‍ വേണമെങ്കിലും യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇറാന്റെ പ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, കഴിഞ്ഞ ഞായറാഴ്ച ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അരമണിക്കൂറിലധികം നീണ്ട ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. അമേരിക്കയില്‍ നിന്നുള്ള അന്തിമ ഗ്രീന്‍ സിഗ്‌നലിനായി ഇസ്രായേല്‍ സൈന്യം കാത്തിരിക്കുന്നതിനിടെയാണ് പുതിയ നയതന്ത്ര നീക്കം.

കഴിഞ്ഞ ദിവസം പോലും കടുത്ത ഭാഷയിലാണ് ട്രംപ് ഇറാനെതിരെ രംഗത്തെത്തിയിരുന്നത്. ഇറാന്റെ സമയം അടുത്തുവെന്നും, അവര്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതാണ് നല്ലതെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. സമയം അതിവേഗം നീങ്ങുകയാണെന്നും അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ഇറാനില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അറബ് രാജ്യങ്ങളുടെ സജീവമായ ഇടപെടലും പാക്കിസ്ഥാന്‍ വഴിയുള്ള ഇറാന്റെ സമാധാന ചര്‍ച്ചാ സന്നദ്ധതയും തല്‍ക്കാലത്തേക്ക് പശ്ചിമേഷ്യയെ വലിയൊരു യുദ്ധദുരന്തത്തില്‍ നിന്ന് പിന്തിരിപ്പിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!