ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശം കണക്കിലെടുത്ത് കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ മദ്യവിൽപ്പനയ്ക്കുള്ള സമയപരിധി നീട്ടാൻ ഒരുങ്ങി ഫോർഡ് സർക്കാർ. ടൂർണമെന്റ് നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ 4 മണി വരെ ബാറുകൾക്കും റെസ്റ്ററന്റുകൾക്കും മദ്യം വിളമ്പാൻ അനുമതി നൽകുമെന്നാണ് വിവരം. കൂടാതെ ചില എൽ.സി.ബി.ഒ (LCBO) മദ്യവിൽപ്പനശാലകളും സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം തുറന്നുപ്രവർത്തിക്കും.
സാധാരണയായി ഒന്റാരിയോയിലെ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുലർച്ചെ 2 മണി വരെ മാത്രമേ മദ്യം വിളമ്പാൻ അനുമതിയുള്ളൂ. എന്നാൽ ലോകകപ്പ് പ്രമാണിച്ച് ജൂൺ 11 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഇത് പുലർച്ചെ 4 മണി വരെയായി നീട്ടി നൽകും. ഇത്തരം വലിയ കായിക വിനോദങ്ങൾ നടക്കുമ്പോൾ സമയപരിധി നീട്ടിക്കിട്ടാൻ സ്ഥാപനങ്ങൾ സാധാരണയായി പ്രത്യേക അനുമതിക്ക് അപേക്ഷിക്കാറുണ്ട്.
എന്നാൽ ലോകക്കപ്പ് കാലത്ത് റസ്റ്ററന്റുകൾക്ക് പ്രത്യേക അനുമതി വാങ്ങേണ്ടതില്ല.

റെസ്റ്ററന്റുകൾക്കും ബാറുകൾക്കും കൂടുതൽ സമയം തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുന്നതിലൂടെ ആരാധകർക്ക് ലോകകപ്പിന്റെ പൂർണ്ണ ആവേശം ആസ്വദിക്കാൻ സാധിക്കുമെന്ന് അറ്റോർണി ജനറൽ ഡഗ് ഡൗണി പറഞ്ഞു. കൂടാതെ, ഈ തീരുമാനം പ്രാദേശിക ബിസിനസ്സുകൾക്ക് വലിയ ഉണർവ് നൽകുമെന്നും ഹോട്ടൽ-റെസ്റ്ററന്റ് മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഫോർഡ് സർക്കാരിന്റെ വിലയിരുത്തൽ.
