കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതീവ മാരകവും അപൂർവ്വവുമായ എബോള വകഭേദം അതിവേഗം പടരുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ച് മരിച്ചവരെന്ന് സംശയിക്കുന്നവരുടെ എണ്ണം 131 ആയതായും 513 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കൻ കോംഗോയിൽ പടരുന്ന Bundibugyo എന്ന ഈ അപൂർവ്വ വകഭേദത്തിന് നിലവിൽ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. രോഗവ്യാപനത്തിന്റെ തോതും വേഗതയും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തുടക്കത്തിൽ രോഗനിർണ്ണയത്തിൽ ഉണ്ടായ പാളിച്ചയാണ് കോംഗോയിൽ സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. ഏപ്രിൽ 24-ന് ബുനിയ നഗരത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണ കണ്ടുവരുന്ന ‘സയർ’ എബോള വകഭേദത്തിനായുള്ള പരിശോധനയാണ് നടത്തിയത്. ഇതിന്റെ ഫലം നെഗറ്റീവ് ആയതോടെ പ്രാദേശിക അധികൃതർ ജാഗ്രത കൈവിട്ടു. ദിവസങ്ങൾക്ക് ശേഷം തലസ്ഥാനമായ കിൻഷാസയിലെ ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് അപൂർവ്വ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗം തിരിച്ചറിയാൻ വൈകിയതോടെ ജനസാന്ദ്രതയേറിയ ഖനന മേഖലകളിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും രോഗം അതിവേഗം വ്യാപിക്കുകയായിരുന്നു. തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടതായി രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ സമ്മതിച്ചു.

രോഗബാധിതരുടെ രക്തം, ഛർദ്ദി തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. പനി, കടുത്ത തലവേദന, ശരീരത്തിൽ നിന്നുണ്ടാകുന്ന രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആഭ്യന്തര യുദ്ധം കാരണം നിലവിൽ ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി കഴിയുന്ന കിഴക്കൻ കോംഗോയിൽ പുതിയ രോഗവ്യാപനം വൻ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എൻ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോംഗോയുടെ അതിർത്തി പങ്കിടുന്ന ഉഗാണ്ട ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി.
