ന്യൂഡൽഹി: ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഫുട്ബോൾ ലോകത്ത് സന്തോഷവാർത്ത. 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു. സീ എന്റർടൈൻമെന്റാണ് ഇന്ത്യയിൽ ഫുട്ബോൾ ലോകകപ്പ് സംപ്രേക്ഷണത്തിന് അവകാശം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സീ എന്റർടെയ്ൻമെന്റ് പുതിയ ഏഴ് സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്നാണ് വിവരം.

യുണൈറ്റഡ് 8 സ്പോർട്സ് എന്ന പേരിൽ അവർ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 30-35 മില്യൺ യുഎസ് ഡോളറിന് തുല്യമായ ഈ കരാറാണ് ഫിഫയുമായി ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ 11ന് ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിന്നത് കായികപ്രേമികളെ നിരാശരാക്കിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്. ദൂരദർശനടക്കമുള്ളവർ സംപ്രേക്ഷണത്തിനായി ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
