ന്യൂഡൽഹി: ജീവൻ നഷ്ടപ്പെട്ട മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകളാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ട്വിഷ ശർമ കേസ് സുപ്രീംകോടതി പരിഗ ണിക്കവേയാണ് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ തുഷാർ മേത്ത വിഷയത്തിൽ നിരീക്ഷണം നടത്തിയത്. ‘‘ആ സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി സന്ദേശങ്ങളാണ് അവൾ തൻ്റെ അനുഭവങ്ങളെക്കുറിച്ച് വീട്ടുകാർക്ക് അയച്ചത്. അവൾ നരകത്തിൽ ജീവിക്കുകയായിരുന്നു. ജീവനില്ലാത്ത മകളെക്കാൾ നല്ലത് വിവാഹമോചിതയായ മകളാണ്. ഇതാണു മാതാപിതാക്കൾക്കു നൽകാനുള്ള സന്ദേശം’’– തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നും എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കുമെന്ന് ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. നിയമവും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

മേയ് 12നാണ് നടിയും മോഡലുമായി ട്വിഷയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സമർഥ് സിങ്ങും കുടുംബവും പീഡിപ്പിച്ചിരുന്നെന്നാണ് ആരോപണമുയർന്നത്. ഇതുമായി ബന്ധപ്പെട്ട് ട്വിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. താൻ കുടുങ്ങിപ്പോയെന്നും രക്ഷിക്കണമെന്നുമാണ് അവസാനമായി ട്വിഷ അമ്മയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ഒളിവിൽപോയ ഭർത്താവ് കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. 2025 ഡിസംബറിലായിരുന്നു അഭിഭാഷകനായ സമർഥും ട്വിഷയും തമ്മിലുള്ള വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലാണ് ഇരുവരും പരിചയപ്പെട്ടത്. റീ പോസ്റ്റ്മോർട്ടത്തിനു ശേഷം ട്വിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചു.
