Wednesday, May 27, 2026

എബോള വ്യാപനം രൂക്ഷം; കോംഗോയുമായുള്ള അതിര്‍ത്തി അടിച്ച് ഉഗാണ്ട

കമ്പാല: അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ കോംഗോയുമായുള്ള അതിര്‍ത്തി അടിയന്തരമായി അടച്ചുപൂട്ടി ഉഗാണ്ട. രാജ്യത്ത് പുതിയ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം’ അതിര്‍ത്തി അടയ്ക്കാന്‍ ഉഗാണ്ടന്‍ അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. ഉഗാണ്ടന്‍ വൈസ് പ്രസിഡന്റ് ജെസ്‌ക അലുപോയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര എബോള പ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം

മെയ് 15-ന് കോംഗോയില്‍ ഔദ്യോഗികമായി എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, രോഗബാധിതരായ നിരവധി കോംഗോ സ്വദേശികള്‍ അതിര്‍ത്തി കടന്ന് ഉഗാണ്ടയില്‍ എത്തിയിരുന്നു. ഇവരെ ചികിത്സിച്ച നിരവധി ഉഗാണ്ടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തിയതാണ് അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ബുണ്ടിബുഗ്യോ (Bundibugyo) ഇനത്തില്‍പ്പെട്ട എബോള വൈറസാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്നത്. നിലവില്‍ ലഭ്യമായ എബോള വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത അതീവ അപകടകാരിയായ ഇനമാണിത്.

കോംഗോയിലെ ബൂനിയ (Bunia) നഗരത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. വൈറസ് പടരാതിരിക്കാന്‍ ബൂനിയയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും കോംഗോ സര്‍ക്കാരും റദ്ദാക്കിയിട്ടുണ്ട്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (Kampala) നിലവില്‍ രണ്ട് എബോള കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!