തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഗുരുതര കണ്ടെത്തലുകൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വാരിയെല്ലിൽ ഏഴ് പൊട്ടലുകളും കണ്ടെത്തിയിട്ടുണ്ട്. തലയിലെ നീർക്കെട്ടും രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിലും സംശയമുണ്ട്. പടിയിൽ നിന്ന് വീണതാണെന്നാണ് മൊഴിയെങ്കിലും, അതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ ഭാഗത്തും അന്വേഷണം തുടരുന്നു.
കേസിലെ പ്രതിയായ അഷ്കറിനെതിരെ കൊലപാതകവും കുട്ടികളോട് അതിക്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് പൊലീസ് തീരുമാനം. കൂടാതെ എസ്.സി/എസ്.ടി നിയമവും ചേർക്കും.
കുട്ടിയെ ഉപദ്രവിക്കുന്ന സംഭവം അമ്മ അഖിലയ്ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഖിലയ്ക്കെതിരെ പ്രേരണ കുറ്റം ചുമത്തും.
അമ്മയുടെ സാന്നിധ്യത്തിൽ തന്നെ കുട്ടിയെ പലവട്ടം മർദിച്ചിട്ടുണ്ടെന്നാണ് മൊഴി. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും.
സംഭവം പ്രദേശത്ത് വലിയ ഞെട്ടലും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.
