കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഒരു മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചതായി റിപ്പോർട്ടുണ്ട്.
സംഭവത്തെ തുടർന്ന് കുവൈറ്റ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ. ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ് സർക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ, ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി. കുവൈറ്റിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. കുവൈറ്റ് വിമാനത്താവളം തുറന്നതോടെ കൊച്ചി ഉൾപ്പെടെയുള്ള റൂട്ടുകളിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
