കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43 വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗവ്യാപനം തടയുന്നതിനായി ആശുപത്രി ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിന് സമീപ പ്രദേശത്തേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാർഡ് പരിസരത്തെ പാർക്കിംഗ് സൗകര്യങ്ങൾ പൂർണ്ണമായി അടയ്ക്കുകയും ചെയ്തു.

ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും പ്രധാന ഗേറ്റ് മാത്രം ഉപയോഗിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് നിർദേശം നൽകി. നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.
തുടർന്ന് രോഗനിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. രോഗവ്യാപനം തടയുകയും രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
