ഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ ആണ് മരണം സ്ഥിരീകരിച്ചത്. ഡെക്ക് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം ഒമാൻ ഉൾക്കടലിൽ വെച്ച് ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കപ്പലിൽ 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈൻ സ്വദേശിയും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നാലെ 21 ഇന്ത്യൻ നാവികരെ ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. എന്നാൽ മൂന്ന് പേരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും ആവശ്യമായ എല്ലാ പിന്തുണയും മോദി സർക്കാർ നൽകുമെന്നും ഷിപ്പിംഗ് മന്ത്രി ഉറപ്പുനൽകി. പരുക്കേൽക്കാതെ രക്ഷപ്പെടുത്തിയ മറ്റ് ജീവനക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാനും, മരിച്ചവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമങ്ങൾക്കായി എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
അക്രമണത്തെ തുടർന്ന് ഇന്ത്യ ഇതിനകം തന്നെ യുഎസിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
