ഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഡോ. മംഗള കോഹ്ലിയാണ് ഹർജിക്കാരി. രാജ്യത്തെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാത്രം ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പരീക്ഷയും റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.
അതേസമയം, പുനഃപരീക്ഷയുടെ തീയതി ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയ്ക്ക് നിവേദനം സമർപ്പിച്ചു. അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർഥികൾ ആവശ്യവുമായി രംഗത്തെത്തിയത്.
മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളെ തുടർന്നാണ് റദ്ദാക്കിയത്. രാജ്യത്താകമാനം ഏകദേശം 24 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന പരാതിയെ തുടർന്ന് രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ, പരീക്ഷയ്ക്ക് മുമ്പ് പുറത്തുവന്നതായി ആരോപിക്കപ്പെട്ട ചോദ്യപേപ്പറിലെ 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ആവർത്തിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവവികാസങ്ങൾക്കിടെ പുനഃപരീക്ഷയുടെ നടത്തിപ്പും തീയതിയും സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്ക തുടരുകയാണ്. ഹർജിയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാനിടയുള്ളതിനാൽ കേസിന്റെ തുടർനടപടികൾക്ക് ദേശീയ ശ്രദ്ധ ലഭിക്കുകയാണ്.
