ബെംഗളൂരു: കർണാടകയിലെ മൈസൂരുവിലുള്ള പ്രമുഖ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ ജയദേവ ആശുപത്രിയിൽ കൂട്ടമരണം. 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. ഇന്നലെ ICUവിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്. എന്നാൽ ICUവിൽ ഡോക്ടർമാർ ഡ്യൂട്ടിക്കുണ്ടായിരുന്നു. നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ് പറഞ്ഞു
കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്. ഏഷ്യയിലെ തന്നെ പ്രധാന ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ ഈ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് സാധാരണയായി പ്രവേശിപ്പിക്കുന്നത്.

അത്യാധുനിക കാത്ത് ലാബ്, ഓപ്പറേഷൻ തിയറ്റർ, ഐസിയു സൗകര്യങ്ങളുള്ള ആശുപത്രിയിൽ നടന്ന ഈ കൂട്ടമരണം ആരോഗ്യ മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യവും സബ്സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ആശുപത്രി. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകാൻ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യ മേഖലാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
