ബെയ്റൂട്ട്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിനിടെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ലെബനാൻ പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ സൈനികർക്കും പരുക്കേറ്റതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ലെബനനിലെ കഫാർ നെബ്‌നിറ്റ്, അലി അൽ-തഹാർ പ്രദേശങ്ങൾക്കിടയിലാണ് ആക്രമണം നടന്നത്. മോട്ടോർ വാഹനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് ലെബനാൻ നാഷണൽ ന്യൂസ് ഏജൻസി (NNA) റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഇന്നലെ രാത്രിയോടെ ഇസ്രായേൽ ലെബനനിലെ ആക്രമണം കൂടുതൽ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് നടന്ന സൈനിക നീക്കങ്ങളിൽ 18 ലെബനാൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും 33 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരങ്ങൾ പുറത്തുവന്നു.ഇറാനിൽ ഇടക്കാല കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഇസ്രായേൽ ലെബനനിലെ ആക്രമണം ശക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്ന് ഇറാനും ഹിസ്ബുല്ലയും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തെക്കൻ ലെബനനിലെ പ്രവർത്തന മേഖലകൾ വ്യക്തമാക്കുന്ന ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇസ്രായേൽ തുടർച്ചയായ ആക്രമണം ആരംഭിച്ചതായി ആരോപണം ഉയരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചത് ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.
