വാൻകൂവർ: ലോകകപ്പ് മത്സരത്തിനിടെ കാനഡയുടെ മിഡ്ഫീൽഡർ ഇസ്മായെൽ കോനെയുടെ കാൽ ഒടിയാൻ കാരണമായ അപകടകരമായ ടാക്ലിങ്ങിന് ഖത്തർതാരം അസീം മാഡിബോയ്ക്ക് കനത്ത ശിക്ഷ. സംഭവം പരിശോധിച്ച ഫിഫ അച്ചടക്ക സമിതി, ‘ഗുരുതരമായ നിയമലംഘനം’ എന്ന് വിലയിരുത്തി മാഡിബോയ്ക്ക് അഞ്ചു മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി.

കഴിഞ്ഞ ആഴ്ച വാൻകൂവറിൽ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തിന്റെ 51-ാം മിനിറ്റിൽ കോനെയെ മാഡിബോ പിന്നിൽനിന്ന് ടാക്കിൾ ചെയ്യുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ കോനെ, കാലിൽ പിടിച്ച് വായ പൊത്തിപ്പിടിച്ച് ഗ്രൗണ്ടിൽ വീണു. തുടർന്ന് മെഡിക്കൽ സംഘം സ്ട്രെച്ചറിൽ കോനെയെ പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
മത്സരത്തിൽ മാഡിബോയെ റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. തുടർന്ന് ഖത്തർ താരം നേരിട്ടെത്തി കോനെയോട് മാപ്പ് ചോദിക്കുകയും ചെയ്തു. അതേസമയം, തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ കോനെ ആരാധകർക്കായി കുറിപ്പ് പങ്കുവെച്ചിരുന്നു.
