ബെർലിൻ: ലോകത്തിലെ പ്രമുഖ വാഹന നിർമ്മാതാക്കളിലൊന്നായ ഫോക്സ്വാഗൺ വലിയ പുനഃസംഘടനാ പദ്ധതിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പദ്ധതിയുടെ ഭാഗമായി ഏകദേശം ഒരു ലക്ഷം തൊഴിലുകൾ വെട്ടിക്കുറയ്ക്കാനും ജർമനിയിലെ നാല് നിർമാണ പ്ലാന്റുകൾ അടച്ചുപൂട്ടാനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഒലിവർ ബ്ലൂം അവതരിപ്പിച്ച നിർദേശത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതിയിൽ ഏകദേശം 15 ശതമാനം കുറവ് വരുത്താനും ആലോചനയുണ്ട്. ഇതോടെ മൊത്തം മൂലധന നിക്ഷേപം 130 ബില്യൺ യൂറോയിലേക്ക് ചുരുങ്ങുമെന്നാണ് സൂചന.
അമേരിക്കയുടെ ഇറക്കുമതി തീരുവ വർധന, ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായുള്ള കടുത്ത മത്സരം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഉയർന്ന ചെലവ് എന്നിവയാണ് കമ്പനി ഈ കടുത്ത തീരുമാനങ്ങൾ പരിഗണിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജർമനിയിലെ ഹാനോവർ, സ്വിക്കാവ്, എംഡൻ പ്ലാന്റുകളും ഓഡിയുടെ നെക്കാർസുൽ പ്ലാന്റും പ്രവർത്തനം അവസാനിപ്പിക്കാനാണ് സാധ്യത.

അതേസമയം, കമ്പനിയുടെ വർക്ക്സ് കൗൺസിലും ശക്തമായ തൊഴിലാളി യൂണിയനായ IG Metall-ഉം ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റുകൾ അടയ്ക്കുന്നതിനും വലിയ തോതിൽ തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നതിനും അനുവദിക്കില്ലെന്ന നിലപാടിലാണ് യൂണിയൻ.
ഇതുവരെ ഫോക്സ്വാഗൺ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് ശേഷമായിരിക്കും പുനഃസംഘടനാ പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
