ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. സംഭാവനകൾ എണ്ണുന്ന കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയത്.ജീവനക്കാർക്ക് പോക്കറ്റുകളില്ലാത്ത നീല നിറത്തിലുള്ള യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രപരിസരത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പണമെണ്ണുന്ന കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് മടങ്ങുമ്പോഴും ജീവനക്കാർക്ക് കർശനമായ സുരക്ഷാ പരിശോധനയും ഏർപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥർക്ക് പകരം ഉടൻ നിയമനം നടത്തില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പുതിയ നിയമനങ്ങൾ നടത്തുകയെന്നും ട്രസ്റ്റ് വ്യക്തമാക്കി.

അതേസമയം, കേസിലെ പ്രതികളായ ചമ്പത് റായിയെയും അവിനാഷ് ശുക്ലയെയും എസ്ഐടി വിശദമായി ചോദ്യം ചെയ്യും. സംഭാവന തട്ടിയെടുക്കുന്നതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.
ഇതിനിടെ, ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി രേഖാമൂലം സമർപ്പിക്കാൻ ട്രസ്റ്റ് ചെയർമാൻ നിർദേശിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് തന്നെ കൊള്ളയെക്കുറിച്ചുള്ള വിവരങ്ങൾ ചമ്പത് റായ് അറിഞ്ഞിരുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
