കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.
കോഴിക്കോട് ജില്ലയിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള മുന്നറിയിപ്പുമാണ് അവധി പ്രഖ്യാപിക്കാൻ കാരണമായത്.

ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്.അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. പരീക്ഷകൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, വയനാട്ടിലെ കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
