കൊച്ചി: കശുവണ്ടി അഴിമതി കേസിൽ വിചാരണയ്ക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നിലവിലെ വിചാരണ അനുമതി ഉത്തരവ് വിഡ്ഢിത്തം ആണെന്ന് കോടതി നിരീക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യം ചുമത്തി. പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായവകുപ്പ് ഭരിക്കുകയാണെന്നും കോടതി വിമർശിച്ചു.
വിചാരണയ്ക്ക് അനുമതി നൽകുന്ന ഉത്തരവിൽ തന്നെ സർക്കാർ അതിനെ എതിർക്കുന്ന നിലപാട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഉത്തരവ് പ്രതികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.

മുൻ സർക്കാരിന്റെ നിലപാട് വിചാരണയ്ക്ക് അനുമതി നൽകാതിരിക്കുക എന്നതായിരുന്നുവെന്നും അത് കൂടുതൽ വ്യക്തമായ സമീപനമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാൽ നിലവിലെ ഉത്തരവിൽ അനുമതി നൽകുകയും അതേസമയം അനുമതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കേസിലെ നടപടിക്രമങ്ങളെക്കുറിച്ചും സർക്കാർ നിലപാടിനെക്കുറിച്ചും ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തി. ‘അവനവൻ കുരുക്കുന്ന കുഴിയിൽ വീഴുമ്പോൾ ഗുലുമാൽ’ സിനിമാഗാനം പരാമർശിച്ചായിരുന്നു കോടതി വിമർശനം
